Monday, February 11, 2008

സുന്ദരകാണ്ഡം.

ആലുവായിലെ എന്റെ ആദ്യ ശിവരാത്രി സുന്ദരേട്ടനൊപ്പമായിരുന്നു.
“ഡ്യൂട്ടിയും നോക്കാം ശിവരാത്രിവ്രതമെടുത്തു ഉറക്കമൊഴിക്കുകയും ചെയ്യാം.
ഇങ്ങിനെയൊരവസരം പിന്നീടുകിട്ടിയെന്നു വരില്ല.“സുന്ദരേട്ടന്‍ പറഞ്ഞു.
പേരും,രൂപവും,സ്വഭാവവും തമ്മില്‍ ബന്ധമൊന്നുമില്ല.
സുന്ദരേട്ടന്‍ കറുത്തു തടിച്ചിട്ടാണ്.ഒരു തമിഴ്ലുക്കുണ്ട്.
സ്വഭാവമാണെങ്കിലോ തനി പട്ട്.
സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യും.
കുടിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്കു വാങ്ങി കൊടുക്കും.
ഒരിക്കലൊരു കൂട്ടുകാരനു കിഡ്നി ദാനം ചെയ്യാന്‍ തയ്യാറായി.
ഭാര്യയുടെ ശക്തമായ ഇടപെടല്‍ മൂലമാണു അതില്‍നിന്നൊഴിവായത്.
ആലുവാദേശത്ത് ചെണ്ടപ്പുറത്ത് കോലു വീണാല്‍,ഉത്സവമായാലും,
പള്ളിപ്പെരുന്നാളായാലും സുന്ദരേട്ടന്‍ എന്നെക്കൂടെ കൂട്ടും..
മണപ്പുറത്ത് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്വിച്ച് റൂമിലായിരുന്നു ഡ്യുട്ടി.
ഓലഷെഡ്ഡിന്റെ പുറകില്‍ സുന്ദരേട്ടന്‍ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തിരുന്നു.
രാത്രി രണ്ടു മണിവരെയേ എനിക്കുറക്കം തടുത്തു നിര്‍ത്താന്‍ കഴിഞ്ഞുള്ളു.

കാലത്തു ആറുമണിക്കു എന്നെ തട്ടിവിളിച്ചു പറഞ്ഞു,“വാ വീട്ടിലേക്കുപോകാം
നിങ്ങളുടെ ഡ്യൂട്ടിയും വ്രതവും ഞാനാണു നോക്കിയത്,അടുത്ത ശിവരാത്രിക്ക് ഇത്
തിരിച്ചു നോക്കിയാല്‍ മതി”.വീട്ടില്‍ ചെന്നാല്‍ സുന്ദരേട്ടന്‍ വേറൊരാളാണു.
ഭാര്യ എന്തു പറഞ്ഞാലും ചിരിച്ചു കേട്ടുകൊണ്ടിരിക്കും,ചിലപ്പോള്‍ ഒന്നുമൂളിയെങ്കിലായി.
വീടിനുതൊട്ട് ഒരു പൊടിമില്ലുണ്ട്,ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയതാണ്.
സുന്ദരേട്ടന്റെ സ്വഭാവം കാരണം രണ്ടെറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസമാണ്.
വീട്ടാവശ്യത്തിനുള്ള മല്ലിയും മുളകും കാശുകൊടുത്തു വാങ്ങേണ്ടിവരില്ല എന്നാണവര്‍
പറയാറുള്ളത്.നല്ലകുത്തരിച്ചോറും.അച്ചാറും,തയ് രും പപ്പടവും,പിന്നെ പറമ്പില്‍
ഉണ്ടാക്കിയ പച്ചക്കറിയും.എന്റെ ഹോട്ടല്‍ ശാപ്പാടിനൊരു ബ്രയ്ക്ക്.ഞാനതു
ശരിക്കും ആസ്വദിക്കാറുണ്ട്.

സിനിമ സുന്ദരേട്ടന്റെ മറ്റൊരു വീക്നെസ്സാണ്.സുന്ദരേട്ടന്റെ ആല്‍ബം
പരിശോധിച്ചാല്‍ അതു മനസ്സിലാകും.സിനിമാനടികളൊന്നിച്ചുള്ള ധാരാളം ഫോട്ടൊ
കള്‍.പുള്ളിയുടെ ഭാര്യ എപ്പോഴും പറയും“ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയേക്കാള്‍
എത്രയോ കൂടുതലാണു അങ്ങേര്‍ നടികളൊന്നിച്ചു എടുത്തിട്ടുള്ളത്.”
“ചേട്ടന്‍ സിനിമയിലഭിനയിച്ചിട്ടുണ്ടോ” ഞാന്‍ ചോദിച്ചു.
“ഇല്ല,നേരത്തേ എനിക്കു സാധിക്കുമായിരുന്നു,അന്നൊന്നും തോന്നിയില്ല,ഇപ്പോള്‍
എനിക്കൊരു മോഹം ഇല്ലാതില്ല”.
ആയിടെക്കാണു പ്രേമേട്ടന്‍ ഇന്ദ്രപ്രസ്ഥത്തിനു ശേഷം മറ്റൊരു പടം പിടിക്കാന്‍
തുടങ്ങിയത്.പേരു ഓരോ വിളിയും കാതോര്‍ത്ത്.ഇതൊരു ലൊബജറ്റ് പടമായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിനു മുടക്കമുതല്‍ തിരിച്ചു കിട്ടിയില്ല.ത്രിപ്രയാറും പരിസരവുമാണ്
ഷൂട്ടിങ്ങ് നടക്കുന്നത്.ഞാന്‍ പ്രേമേട്ടനോട് സുന്ദരേട്ടന്റെ കാര്യം പറഞ്ഞു.
അദ്ദേഹം സംവിധായകന്‍ വിനുവുമായാലോചിച്ച് ചില സീനുകളില്‍ അഭിനയിപ്പി
ക്കാമന്നേറ്റു.ചിത്രത്തിലെ കൊടതി സീനുകളില്‍ വക്കീലായിട്ടാണ്.
കുറച്ചേറെ സീനുകള്‍ ഷൂട്ട് ചെയ്തൂ.പ്രേമേട്ടനെ മണിയടിച്ചു ചിത്രത്തിലെ പുതുമുഖ
നായികയുമൊന്നിച്ചു ഒരു ഫൊട്ടോയും സുന്ദരേട്ടന്‍ സംഘടിപ്പിച്ചു.

പടം പൂര്‍ത്തിയായെങ്കിലും ലാബില്‍ നിന്നു പ്രിന്റ് വിട്ടുകൊടുത്തില്ല.
ഇന്ദ്രപ്രസ്ഥത്തിന്റെ കടമായിരുന്നു പ്രശ്നം.പ്രേമേട്ടന്‍ ഗള്‍ഫിലേക്കു തിരിച്ചു
പോയി .കടമല്ലാം വീടിയപ്പോഴേക്കും വര്‍ഷങ്ങള്‍ കടന്നുപോയി.ചിത്രം റിലീസ്
ചെയ്യാന്‍ പറ്റാത്ത അവസ്ഥ.നടീനടന്മാര്‍ പലരും മരിച്ച് പോയിരുന്നു.
പ്രമേയത്തിന്റെ പുതുമയും നഷ്ടപ്പെട്ടിരുന്നു.

അമ്ര് താ ടി വി ക്കാ‍ര്‍ പടം വാങ്ങി.രണ്ടര മണിക്കൂര്‍ പടം ഒന്നര
മണിക്കൂറായി വെട്ടിച്ചുരുക്കി. സുന്ദരേട്ടെന്റെ സീന്‍ ഒന്നുപോലും ഇല്ലാതെയാണ്,
പടം റിലീസ്സായത്.അപ്പോഴേക്കുമദ്ദേഹം ഉര്‍വ്വശ്ശി,മേനക,രംഭ എന്നിവരുടെ
യൊപ്പം സ്റ്റിത്സിനുവേണ്ടി സ്വര്‍ഗ്ഗലോകത്തേക്ക് യത്രയായിരുന്നു.

2 comments:

ശ്രീ said...

ഈ ഓര്‍‌മ്മക്കുറിപ്പ് നന്നായി, മാഷേ.

സുന്ദരേട്ടന്റെ ആത്മാവിന്‍ ശാന്തി നേരുന്നു.

siva // ശിവ said...

This post is also so nice...keep writing...